സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ട് യുവാക്കളെകൂടി ഇറാൻ തൂക്കിലേറ്റി. പ്രക്ഷോഭത്തിനിടെ സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് രണ്ട് പേരെ വധിച്ചത്. മുഹമ്മദ് കരാമി, മുഹമ്മദ് ഹൊസൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയവരുടെ എണ്ണം നാലായി. 22-കാരിയായ കുർദിഷ് ഇറാൻ യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം നടന്നത്.
അർദ്ധ സൈനിക സേനയിലെ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്കെതിരെ വധശിക്ഷയും 11 പേർക്ക് ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. മുഹമ്മദ് കരാമിയേയും മുഹമ്മദ് ഹൊസൈനിയേയും തൂക്കിലേറ്റിയതായി ജുഡീഷ്യറി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയുടെ പ്രസ്താവനയിൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നിയമസഹായംപോലും ലഭ്യമാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. കരാട്ടെ ചാംപ്യനായ മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. കൈകളും കാലുകളും കെട്ടിയിട്ട് മർദിക്കുകയും തലയിൽ ചവിട്ടുകയും ചെയ്തു, ദേഹാസ്വാസ്ഥ്യം അനുഭവിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇറാനിലെ മോറല്‍ പോലീസ് മഹ്‌സ അമിനിയെ തല്ലികൊന്നത്. തുടര്‍ന്ന് നടന്ന രാജ്യ വ്യാപക പ്രക്ഷോഭത്തില്‍ നടുങ്ങിയ ഭരണകൂടം മോറല്‍ പോലീസ് പിരിച്ചു വിട്ടാണ് താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയത്. എന്നാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ വേട്ടയാടി കൊല്ലുന്ന സമീപനത്തിനെതിരെയും ഇറാനില്‍ പുതിയ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.