Dear KLF team,
പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടിക കണ്ടു.
ഞാൻ തെരഞ്ഞെടുത്ത മൂന്നു പുസ്തകങ്ങളും ചുരുക്കപ്പട്ടികയിൽ ഇല്ല. അതിനർത്ഥം ബാക്കി 49 പേരുടെ തെരഞ്ഞെടുപ്പിൽ വന്നത് വേറെ പുസ്തകങ്ങൾ ആണെന്നാണല്ലോ. ഒരു വർഷ കാലയളവിൽ പ്രധാനപ്പെട്ട പല പുസ്തകങ്ങളും ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് തർക്കമൊന്നുമില്ല. പക്ഷെ ചുരുക്കപ്പട്ടികയിലെ പത്തു പുസ്തകങ്ങളിൽ ഏഴും ഡി. സി ബുക്സിന്റേതാണ് എന്നത് ( ഡി. സി ഇതരമായ പുസ്തകങ്ങൾ ചൂണ്ടിക്കാണിച്ച ഒരാൾ എന്ന നിലയ്ക്ക് ) എനിക്ക് ആശ്ചര്യകരമായി തോന്നുന്നു. ഈ 49 പേരുടെ കൂടെ ഇരിക്കാൻ എനിക്ക് പേടിയുണ്ട്. അവരുടെ സെന്സിബിലിറ്റി എന്നെ ഭയപ്പെടുത്തുന്നു. അതുകൊണ്ട് എന്നെ ഈ കൂട്ടത്തിൽ നിന്നും മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കണമെന് അഭ്യർത്ഥിക്കുന്നു.
കെ.എൽ.എഫ് ടീമിനെ നയിക്കുന്നത് എനിക്ക് ബഹുമാനമുള്ള ശ്രീ. കെ. സച്ചിദാനന്ദനാണല്ലോ. അദ്ദേഹം തലപ്പത്തിരിക്കുന്ന കേരള സാഹിത്യ അക്കാദമി അവാർഡ് നിർണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും സുതാര്യമായി പ്രസിദ്ധപ്പെടുത്താറുണ്ട്. അതേസമയം കെ.എൽ.എഫ് ടീം എന്നെ അറിയിച്ചത് അമ്പതു പേർ ആരാണെന്നതും അവർ തെരഞ്ഞെടുത്തത് ഏതൊക്കെ പുസ്തകങ്ങൾ ആണെന്നതും ഔദ്യോഗിക രേഖയാണെന്നതിനാൽ പങ്കുവെക്കാൻ കഴിയില്ലെന്നാണ്. എങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പ്രക്രിയ ? എല്ലാവരെയും അറിയിക്കണം എന്നല്ല ഞാൻ വിവക്ഷിക്കുന്നത്. ചുരുങ്ങിയത് അമ്പതു പേർക്ക് അറിയണ്ടേ എന്താണ് സംഭവിച്ചതെന്ന് ? ആരാണ് ചുരുക്കപ്പട്ടിക ഉണ്ടാക്കുന്നത് ? എന്താണ് അതിന്റെ മാനദണ്ഡം ? അമ്പതു പേരുടെ തെരഞ്ഞെടുപ്പിൽ കൂടുതൽ മാർക്ക് കിട്ടി എന്നതോ ? അല്ലെങ്കിൽ വേറെന്തെങ്കിലുമോ ?
കെ.എൽ.എഫ് ടീമിനോടും ഡി.സി.ബുക്സിനോടും ഉള്ള സൗഹൃദവും ഉത്തമ വിശ്വാസവും മുൻ നിർത്തിയാണ് ഞാൻ ഈ പ്രക്രിയയിൽ പങ്കാളിയായത്. പക്ഷെ , ഇപ്പോൾ പുറത്തു വന്ന ചുരുക്കപ്പട്ടികയ്ക്ക് എന്തെങ്കിലും തരത്തിലുള്ള നീതീകരണമായി എന്റെ പങ്കാളിത്തം മാറരുതെന്നു എനിക്ക് നിർബന്ധമുണ്ട്. എന്റെ ധാർമികത അതിനനുവദിക്കുന്നില്ല. അത് കൊണ്ട് ഇത്തരം പ്രക്രിയകളിൽ നിന്നും ഭാവിയിൽ എന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ മെയിൽ ഒരു തുറന്ന കത്തായാണ് എഴുതുന്നത്. ഇത്തരം കാര്യങ്ങൾ സുതാര്യമാവണമെന്നാണ് എന്റെ ബോധ്യം.
സ്നേഹപൂർവം,
ദിലീപ് രാജ്
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക