ലോകമെമ്പാടുമുള്ള 25 ദശലക്ഷത്തിലധികം ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ കണക്കുകൾ പ്രകാരം 170,000-ത്തിലധികം ആളുകള്‍ ഇതിനകം മരിച്ചു. അതിനിടെ, ഈ മഹാമാരിയുടെ ഫലമായി ആഗോളതലത്തില്‍ പട്ടിണിയും ദാരിദ്ര്യവും നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയായി ഉയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) മുന്നറിയിപ്പ് നൽകുന്നു. 265 ദശലക്ഷം മനുഷ്യരെയാണ് അപകടം കാത്തിരിക്കുന്നത്.
കൊറോണ വൈറസ് പാൻഡെമിക്കുമായി ബന്ധപ്പെട്ട ടൂറിസം, യാത്രാ നിയന്ത്രണങ്ങള്‍ മാത്രം ഈ വർഷം 130 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഡബ്ല്യുഎഫ്‌പി കണക്കു കൂട്ടുന്നു. 135 ദശലക്ഷം ആളുകള്‍ ഇതിനകംതന്നെ പട്ടിണിയിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 'ഇപ്പോള്‍തന്നെ ദുരിതത്തില്‍ കഴിയുന്ന ദശലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് ഇരട്ട പ്രഹരമാണ് കൊവിഡ്-19 നല്‍കാന്‍ പോകുന്നതെന്ന്' ഡബ്ല്യുഎഫ്‌പിയിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ ആരിഫ് ഹുസൈൻ പറഞ്ഞു. ഇപ്പോള്‍ നമ്മള്‍ കാണിക്കുന്ന ജാഗ്രതയും കരുതലും തുടര്‍ന്നും ഉണ്ടാകണമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വില സമീപഭാവിയില്‍തന്നെ നാം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
കൂട്ട പട്ടിണിയെയാണ് നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ എത്രയൊക്കെ എന്ന് കൃത്യമായി പറയുന്നില്ല. എന്നാല്‍, ആഫ്രിക്കയെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ വർഷം സമാഹരിച്ച റെക്കോർഡ് 8.3 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഈ വർഷം 10 മുതൽ 12 ബില്യൺ ഡോളർ വരെ ആവശ്യമായി വരുമെന്ന് ഡബ്ല്യുഎഫ്‌പി കണക്കാക്കുന്നു.
55 രാജ്യങ്ങളിലെ 135 ദശലക്ഷം ആളുകൾ കഴിഞ്ഞ വർഷം രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി അനുഭവിച്ചിരുന്നു. പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വർഷത്തിനിടെ 20 ദശലക്ഷത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 50 രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ ഭക്ഷ്യ പ്രതിസന്ധിയിലായവരുടെ എണ്ണം 10 ശതമാനം ഉയർന്ന് 123 ദശലക്ഷം ആയി എന്നാണ് പറയുന്നത്. അതിനിയും ഉയരും. കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധി വരാനിരിക്കുന്നതേയൊള്ളൂ എന്ന് ആരിഫ് ഹുസൈൻ പറയുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.