ഡല്‍ഹി: ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടെന്നുമുളള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയില്‍ ജീവിക്കാനും അവനവന്റെ വിശ്വാസം പിന്തുടരാനും മുസ്ലീങ്ങള്‍ക്ക് അനുമതി നല്‍കാന്‍ മോഹന്‍ ഭാഗവത് ആരാണെന്ന് ഒവൈസി ചോദിച്ചു. 'ഇന്ത്യയിലെ ജനങ്ങളുടെ പൗരത്വത്തിനുമേല്‍ ഉപാധികള്‍ വയ്ക്കാന്‍ ഭാഗവത് ആരാണ്? നഗ്പൂരിലുളള ഒരുകൂട്ടം ബ്രഹ്‌മചാരികളെ പ്രീതിപ്പെടുത്താനോ വിശ്വാസം മാറ്റാനോ ഞങ്ങള്‍ തയാറല്ല'-ഒവൈസി പറഞ്ഞു.
'ഇന്ത്യയില്‍ ജീവിക്കാനും വിശ്വാസം പിന്തുടരാനും അനുമതി നല്‍കാന്‍ മോഹന്‍ ഭാഗവത് ആരാണ്? അല്ലാഹു ഇച്ഛിച്ചതിനാലാണ് ഞങ്ങള്‍ ഇന്ത്യക്കാരായത്. നമ്മുടെ പൗരത്വത്തിന് വ്യവസ്ഥകളേര്‍പ്പെടുത്താന്‍ ഭാഗവത് ആരാണ്? ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം ഇന്ത്യയുടെ ഭാവിക്ക് ഭീഷണിയാണ്. ആഭ്യന്തര ശത്രുക്കളെ ഇന്ത്യയിലെ ജനങ്ങള്‍ എത്രവേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. ഒരു ജനാധിപത്യ സമൂഹത്തിനും മതത്തിന്റെ പേരില്‍ ഇത്തരം വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മോഹന്‍ ഭാഗവതിനെ ആരാണ് ഹിന്ദുക്കളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്?'- ഒവൈസി കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അവര്‍ മേല്‍ക്കോയ്മാ വാദം ഉപേക്ഷിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തന്നെ തുടരണം. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസത്തില്‍ തുടരാം. അതല്ല പൂര്‍വ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങണമെങ്കില്‍ അതുമാകാം. അതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. ഹിന്ദുക്കള്‍ക്ക് പിടിവാശിയൊന്നുമില്ല'-എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.