ഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷകകൂട്ടക്കൊലക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് വിചാരണാ കോടതി. കേസിലെ സാക്ഷികളുടെ വിസ്താരവും എതിര്‍വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിചാരണാ കോടതി പറഞ്ഞത്. ലഖിംപൂര്‍ ഖേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. കേസില്‍ 208 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണുളളത്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയാണ്.
അതേസമയം, ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 19-ലേക്ക് മാറ്റി. അതുവരെ ഇയാല്‍ ജയിലില്‍ തുടരും. 2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമാധാനപരമായി ജാഥ നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തില്‍ കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നു എന്നതും ഇയാള്‍തന്നെയാണ് കര്‍ഷകര്‍ക്കുനേരേ വെടിയുതിര്‍ത്തതെന്നും യുപി പൊലീസ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആറില്‍നിന്ന് വ്യക്തമായിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ ആശിഷ് മിശ്രയ്ക്ക് 2022 ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഏപ്രില്‍ 18-ന് സുപ്രീംകോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും ഒരാഴ്ച്ചക്കകം കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങുകയായിരുന്നു.