വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കൊലപാതകത്തില്‍ സാക്ഷികളായ ഏഴുപേരെയും കോടതി ഇടപെട്ട് പ്രതികളാക്കിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സംഘട്ടനങ്ങളില്‍ കൊല്ലപ്പെടുന്നവരെയെല്ലാം മുന്‍പിന്‍ നോക്കാതെ 'രക്ഷസാക്ഷി' കളാക്കി ഗ്ലോറിഫൈ ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയാണ് സിപിഎം എന്നും നടത്തുന്നതെന്ന് വി ടി ബല്‍റാം പറഞ്ഞു. മരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും സാഹചര്യങ്ങളും മറച്ചും വളച്ചൊടിച്ചും സിപിഎമ്മിനനുകൂലമായ വൈകാരിക തരംഗമുണ്ടാക്കാന്‍ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളിലെയും സാംസ്‌കാരിക ലോകത്തെയും പ്രൊപഗാണ്ട വിദഗ്ദരെയും സിപിഎം എന്നും ഉപയോഗപ്പെടുത്താറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി ടി ബല്‍റാമിന്റെ കുറിപ്പ്
സംഘട്ടനങ്ങളിൽ കൊല്ലപ്പെടുന്നവരെ എല്ലാം മുൻ പിൻ നോക്കാതെ "രക്തസാക്ഷി"കളാക്കി ചിത്രീകരിച്ച് ഗ്ലോറിഫൈ ചെയ്യുന്ന ഇമോഷണൽ ഗെയിമാണ് എന്നും സിപിഎം നടത്തിയിരുന്നത്. മരണത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ പോലും പലപ്പോഴും മറച്ചുവെച്ചും വളച്ചൊടിച്ചും സിപിഎമ്മിനനുകൂലമായ വൈകാരിക തരംഗം സൃഷ്ടിക്കാൻ പാർട്ടി നേതാക്കൾ മാത്രമല്ല മാധ്യമങ്ങളിലേയും സാംസ്ക്കാരിക ലോകത്തേയും പ്രൊപ്പഗാണ്ട വിദഗ്ദരേയും സിപിഎം എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് പിരിവും സ്മാരക നിർമ്മാണവുമൊക്കെയായി മറ്റ് നിരവധി സാധ്യതകളും സിപിഎമ്മിനെ ആകർഷിക്കുന്നുണ്ട്.
കേരളത്തിൽ കോൺഗ്രസിനെതിരെ വലിയതോതിൽ ദുഷ്പ്രചരണം നടത്താനും കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പാർട്ടി ഓഫീസുകൾക്ക് നേരെയും വ്യാപകമായ അക്രമങ്ങൾ നടത്താനും സിപിഎമ്മിന് വീണുകിട്ടിയ ഒരവസരമായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകം. ഡിവൈഎഫ്ഐ നേതാവും പിന്നീട് എംപിയുമായ എഎ റഹീമൊക്കെ അന്ന് ചാനൽ മുറികൾ തോറും ഓടിനടന്ന് നടത്തിയ ഇമോഷണൽ മെലോഡ്രാമയൊക്കെ ഇപ്പോഴും കേരളീയരുടെ മനസ്സിലുണ്ട്.
ഇപ്പോഴിതാ അന്ന് പിണറായിയുടെ പോലീസ് സാക്ഷികളായി ഉൾപ്പെടുത്തി രക്ഷപ്പെടുത്താൻ നോക്കിയ റഹീം അനുകൂലികളായ 7 പേരെ വിചാരണ കോടതി ഇടപെട്ട് പ്രതികളാക്കായിരിക്കുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾത്തന്നെ ഇതങ്ങനെ ഏകപക്ഷീയമായ കൊലപാതകങ്ങളല്ല, രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനമാണെന്ന് ആളുകൾക്ക് മനസ്സിലായിരുന്നു. ആ ദൃശ്യങ്ങൾ കൂടി വിലയിരുത്തിയാണെന്ന് തോന്നുന്നു ഇപ്പോൾ കോടതി കൂടുതൽ പ്രതികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ പോലീസ് സംവിധാനം എത്രത്തോളം സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് കീഴങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടിയായി ഇത് മാറുകയാണ്. സാധാരണ അടിപിടിക്കേസുകളിലും പ്രാദേശിക തർക്കങ്ങളിലുമൊക്കെ പോലീസ് ഭരണ സ്വാധീനത്തിന് വഴങ്ങുന്നത് ഒരു പരിധി വരെ മനസ്സിലാക്കാം. എന്നാൽ ക്രിമിനൽ മാഫിയകൾ ഉൾപ്പെടുന്ന അതിക്രൂരമായ കൊലപാതകക്കേസുകൾ വരെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി അട്ടിമറിക്കാൻ പോലീസ് തുനിഞ്ഞാൽ അത് എവിടെച്ചെന്നവസാനിക്കും? നിയമവാഴ്ചയിലുള്ള വിശ്വാസമാണ് ഇവിടെ പൂർണ്ണമായി തകർന്നുപോവുന്നത്.
വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ ഒരുപാട് മുതലെടുപ്പ് നടത്തിയ, സംസ്ഥാന വ്യാപകമായി അക്രമങ്ങൾക്ക് പ്രേരണ നൽകിയ എഎ റഹീം തലശ്ശേരിയിൽ രണ്ട് സിപിഎം പ്രവർത്തകർ ലഹരി മാഫിയയുടെ കരങ്ങളാൽ കൊലചെയ്യപ്പെട്ടപ്പോൾ അതിനോട് ഒന്ന് പ്രതികരിക്കാൻ പോലും തയ്യാറായില്ല എന്നും കാണേണ്ടതുണ്ട്. കാരണമെന്താണെന്ന് കേരളത്തിന് നന്നായറിയാം, തലശ്ശേരിയിൽ കൊല ചെയ്യപ്പെട്ട രണ്ട് പേരേക്കാൾ വലിയ സിപിഎമ്മുകാരനാണ് പ്രതിസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ ലഹരി മാഫിയ എന്ന സാമൂഹ്യ വിരുദ്ധ ശക്തികൾ ഒറ്റയടിക്ക് അരുംകൊല ചെയ്ത രണ്ട് സഖാക്കളേക്കാൾ ഇവർക്കൊക്കെ പ്രിയം വെഞ്ഞാറമൂട്ടിൽ പരസ്പരം ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളിലൊരു വിഭാഗത്തേയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക