കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനവും സര്‍ക്കാര്‍ വക പുരസ്കാരങ്ങളും രാജിവെക്കുന്നതും തിരിച്ചുകൊടുക്കുന്നതും എഴുത്തു/ കലാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുളള നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍ എസ് ജോസഫിന്റെ സാഹിത്യ അക്കാദമിയില്‍നിന്നുളള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി എന്നാണ് അശോകന്‍ ചരുവില്‍ പറയുന്നത്. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷകനായി ക്ഷണം ലഭിക്കാത്തതിന്റെ പേരിലാണ് അക്കാദമിയില്‍നിന്ന് രാജിവെച്ചതെന്നും അതില്‍ ഒരു രാഷ്ട്രീയവും സാമൂഹിക വിഷയവുമില്ല എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാഹിത്യ അക്കാദമി മെമ്പർ സ്ഥാനവും സർക്കാർ വക പുരസ്കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവർത്തകർക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാർഗ്ഗങ്ങളാണ്. ടഗോറിൻ്റെ കാലം മുതൻ അത്തരം പ്രതിഷേധങ്ങൾ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാൽ ഇത്തരം സ്ഥാനമാനങ്ങൾ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാൽ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.
എന്നാൽ പ്രിയപ്പെട്ട കവി എസ്. ജോസഫിൻ്റെ കേരള സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതിൽ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്നം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. DC ബുക്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കെഎൽഎഫും സാഹിത്യ അക്കാദമിയും തമ്മിൽ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞുകൂടാ. സർക്കാരിൻ്റെ സാമ്പത്തിക സഹായം കെഎൽഎഫിനുണ്ട് എന്നാണ് വാദം. തങ്ങൾ ധനസഹായം നൽകുന്ന സാംസ്കാരിക പരിപാടികൾക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സർക്കാർ നിർദ്ദേശിക്കുന്നത് മര്യാദയാവില്ല.
കവികൾ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകൻ എന്ന നിലയിൽ പറയാനുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക