ബംഗളുരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര പദ്ധതി ഉദ്ഘാടനം ചെയ്തു. കര്‍ണാടകാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'നാ നായകി' എന്ന വനിതാ കണ്‍വെന്‍ഷനില്‍വെച്ചായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 'ഗൃഹലക്ഷ്മി യോജന' പദ്ധതി പ്രകാരം പ്രതിവര്‍ഷം 24,000 രൂപ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്നും പദ്ധതി ഒന്നരക്കോടിയിലധികം സ്ത്രീകള്‍ക്ക് പ്രയോജനകരമാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് സ്ത്രീകള്‍ക്കായുളള കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. കര്‍ണാടകയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്ത്രീശാക്തീകരണത്തിലൂടെയാണ് കുടുംബം ശാക്തീകരിക്കപ്പെടുകയെന്നും അതുവഴിയാണ് രാജ്യം പുരോഗതിയാര്‍ജ്ജിക്കുകയെന്നും പ്രിയങ്ക പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി സര്‍ക്കാരിന് ചില ബിസിനസ് വമ്പന്മാരെ പ്രീതിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലല്ല, വിവാദങ്ങളുണ്ടാക്കാനാണ് അവർക്ക് താല്‍പ്പര്യമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കിയപ്പോള്‍ കളിയാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുതുടങ്ങിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.