ആര്‍ എസ് എസ് ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും കാവിവത്ക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തതിൻ്റെ പേരിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ വളർത്താനുള്ള ഒത്താശകൾ സിപിഎം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കാലങ്ങളായി നടക്കുന്നുണ്ട്. സമയോചിതമായ ഇടപെടലുകളിലൂടെ കോൺഗ്രസ് എന്നും ഈ മണ്ണിൽ ആർഎസ്എസിനെ പ്രതിരോധിച്ചിട്ടുണ്ട്. ആയുധങ്ങൾ കൊണ്ട് കോൺഗ്രസിനെ അവസാനിപ്പിക്കാം എന്ന് ആർഎസ്എസ് ക്രിമിനലുകൾ വ്യാമോഹിച്ചാൽ സിപിഎമ്മിനെ പോലെ തന്നെ പരാജയപ്പെടേണ്ടി വരും - സുധാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പിണറായി വിജയന്റെ ഭരണത്തണലിൽ കേരളത്തിൽ അഴിഞ്ഞാടാമെന്ന് RSS തീവ്രവാദികൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതങ്ങ് കയ്യിൽ വെച്ചാൽ മതി. ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും കാവിവത്ക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തതിൻ്റെ പേരിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ സന്ദീപിനെ ആർ എസ് എസ് തീവ്രവാദികൾ തലശ്ശേരി പന്ന്യന്നൂർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെ ആക്രമിച്ചത്. സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാൻ ശ്രമിച്ച പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ പി ഹാഷിം അടക്കമുള്ളവർ ഇപ്പോൾ വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നു. ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ വളർത്താനുള്ള ഒത്താശകൾ സിപിഎം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കാലങ്ങളായി നടക്കുന്നുണ്ട്. സമയോചിതമായ ഇടപെടലുകളിലൂടെ കോൺഗ്രസ് എന്നും ഈ മണ്ണിൽ ആർഎസ്എസിനെ പ്രതിരോധിച്ചിട്ടുണ്ട്. ആയുധങ്ങൾ കൊണ്ട് കോൺഗ്രസിനെ അവസാനിപ്പിക്കാം എന്ന് ആർഎസ്എസ് ക്രിമിനലുകൾ വ്യാമോഹിച്ചാൽ സിപിഎമ്മിനെ പോലെ തന്നെ പരാജയപ്പെടേണ്ടി വരും.
ആർ എസ് എസ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത പന്ന്യന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും പാർട്ടി ഉറപ്പ് വരുത്തും.അകാരണമായി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മുഴുവൻ ആർഎസ്എസ് ക്രിമിനലുകളെയും പിടികൂടാനും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനും സർക്കാർ തയ്യാറാകണം.
പണ്ട് കോടിയേരി ബാലകൃഷ്ണനെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ രക്ഷിച്ചത് പോലെ ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചവരെ സംരക്ഷിക്കാനാണ് പിണറായി വിജയന്റെ തീരുമാനമെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക