ഡല്‍ഹി: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജസീന്‍ഡ ആര്‍ഡേനെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യമെന്ന് ജയറാം രമേശ് പറഞ്ഞു. അടുത്ത മാസം പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ജസീന്‍ഡ ആര്‍ഡേന്‍ അറിയിച്ചതിനുപിന്നാലെയാണ് ജയറാം രമേശിന്‍റെ പ്രതികരണം.
'കരിയറിന്‍റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് പറഞ്ഞതാണ് തനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഇപ്പോള്‍ പോകുന്നതെന്ന് ആളുകളെ കൊണ്ട് ചോദിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ജസീന്‍ഡ ആര്‍ഡേനും രാജിവെക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. ഇത്തരം നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയാത്തിനാവശ്യമാണ്' ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ലെന്നും പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ സമയമായെന്നുമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അറിയിച്ചത്. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരും. വരും ദിവസങ്ങളില്‍ തന്നെ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനം രാജിവെക്കുമെന്നും പാര്‍ട്ടി മീറ്റിംഗില്‍ ജസിന്‍ഡ പറഞ്ഞിരുന്നു. ഒക്ടോബര്‍ 14- നാണ് ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.
2017-ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ ആര്‍ഡേന്‍. സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിച്ചത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.