കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഏറണാകുളം ലോ കോളേജ് യൂണിയന്‍. നടിക്ക് വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നുമുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവം സമയത്ത് യൂണിയന്‍ പ്രതിനിധി അത് തടുക്കുവാന്‍ ശ്രമിച്ചുവെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും യൂണിയന്‍ അറിയിച്ചു. സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ ഖേദപ്രകടനം നടത്തിയത്.
തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിക്ക് പൂവ് സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി സ്റ്റേജിലെത്തിയത്. ഷേക്ക് ഹാന്‍ഡ് നല്‍കിയതോടെ അപര്‍ണ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കാനായി അപര്‍ണയുടെ തോളില്‍ കൈയിടാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചു. ഇതില്‍ അനിഷ്ടം രേഖപ്പെടുത്തിയ അപര്‍ണ എന്താടോ, ഇത് ലോ കോളേജ് അല്ലെയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്‍ രംഗത്തെത്തിയത്.
ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഒരു ക്രൈം ഡ്രാമ ആയിരിക്കുമെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.