പൽഘർ ആള്‍കൂട്ടക്കൊലയ്ക്ക് സാമുദായിക നിറം നൽകേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പൽഘർ ജില്ലയിൽ ഗ്രാമവാസികൾ ചേർന്ന് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 101 പേരിൽ ഒരാൾ പോലും മുസ്ലീമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. 'സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളാരും മുസ്ലീങ്ങളല്ല. സംഭവത്തെത്തുടർന്ന് സാമുദായിക രാഷ്ട്രീയം കളിക്കുന്നത് നിർഭാഗ്യകരമാണ്' എന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരുടെ പട്ടിക ദേശ്മുഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഭവത്തെ മറ്റൊരു മതവുമായി കൂട്ടിക്കെട്ടി വര്‍ഗ്ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന കുരിപ്പോടെയാണ് അദ്ദേഹം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 'ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, മറിച്ച് കൊറോണക്കെതിരെ ഒരുമിച്ച് പോരാടേണ്ട സമയമാണെന്ന്' ദേശ്മുഖിനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് പൽഘർ പോലീസ് 101 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പുറത്തുവന്ന സംഭവത്തിന്റെ ഒരു വീഡിയോയിൽ ജനക്കൂട്ടം ഇരകളെ പോലീസ് വാനിൽ നിന്ന് വലിച്ചിഴച്ച് വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുന്നതായി കാണാം. പ്രധാനപ്രതികളായ അഞ്ചുപേർ ഉൾപെടെ അറസ്റ്റിലായ 110 പേരും സി.പി.എം പ്രവർത്തകരാണെന്ന് ആർ.എസ്.എസ് മുഖപത്രമായ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. നേതാക്കളുടെ ആഹ്വാനപ്രകാരം കല്ലും വടികളുമായി വന്ന പാർട്ടി പ്രവർത്തകർ പൊലീസുകാരുടെ മൗനാനുവാദത്തോടെ കൃത്യം നിറവേറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുംബൈയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള പാൽഘറിലെ ഗന്ധ്ഛിൻഛ്ലെ ഗ്രാമത്തിൽ ഏപ്രിൽ 16ന് രാത്രിയായിരുന്നു സംഭവം. നാസിക്കിലെ കണ്ടിവാലിയിൽനിന്ന് ഗുജറാത്തിലെ സൂററ്റിലേക്ക് പോയ സന്യാസിമാരെയും ഡ്രൈവറെയുമാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം കൊലപ്പെടുത്തിയത്. ന്യാസിമാർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലും വടിയും ആയുധങ്ങളുമായുള്ള ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ മുസ്ലിം ജിഹാദികളാണ് സംഭവത്തിനു പിറകില്‍ എന്നും, അതല്ല- കൃസ്ത്യാനികളും കമ്യൂണിസ്റ്റുകളാണെന്നും വരെ നുണ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.