ലണ്ടന്‍: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യൂമെന്‍ററിയില്‍ വിശദീകരണവുമായി ബി ബി സി. വിശദമായ പഠനം നടത്തുകയും ലഭ്യമായ രേഖകള്‍ ഉപയോഗിച്ചുമാണ് ഡോക്യൂമെന്‍ററി തയ്യാറാക്കിയിരിക്കുന്നതെന്ന് ബി ബി സി പറഞ്ഞു. വിവാദവിഷയങ്ങളില്‍ വിശദീകരണത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും പത്രപ്രവര്‍ത്തനത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഡോക്യൂമെന്‍ററി തയ്യാറാക്കിയിരിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായങ്ങള്‍ ഡോക്യൂമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഡോക്യൂമെന്‍ററിക്കെതിരെ വിദേശകാര്യമന്ത്രാലയം രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനുപിന്നാലെയാണ് ബിബിസിയുടെ വിശദീകരണം. കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗം ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോക്യുമെന്ററിയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അക്രമങ്ങളെ തീർച്ചയായും പിന്തുണയ്ക്കില്ല, എന്നാൽ നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചതിനെ അംഗീകരിക്കാനാവില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളും 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയവും വിലയിരുത്തുന്ന, ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. എന്നാല്‍ ഇന്ത്യയില്‍ ഈ ഡോക്യൂമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.