ഡല്‍ഹി: കോണ്‍ഗ്രസിന്റെ 'ഹാത് സേ ഹാത് ജോഡോ യാത്രയുടെ ലോഗോ പുറത്തിറക്കി. ഈ മാസം 26- നാണ് ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. ബിജെപി സര്‍ക്കാരിന്‍റെ ഭരണപരാജയങ്ങള്‍ വീടുകള്‍തോറും പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വെക്കുന്നത്. ഇതിന്‍റെ ഭാഗമായി ബി.ജെ.പിക്കെതിരായ എട്ട് പേജുള്ള ഒരു റിപ്പോര്‍ട്ട് പാർട്ടി പുറത്തിറക്കി. ഇത് എല്ലാവീടുകളിലും നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഭാരത് ജോഡോ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുവേണ്ടി ആയിരുന്നെങ്കില്‍ ഹാത് സേ ഹാത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളളതാണെന്ന് പാര്‍ട്ടി വക്താവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ് പറഞ്ഞു.
ഹാത് സേ ഹാത് ജോഡോ ഒരു ത്രിതല ക്യാംപെയ്‌നായിരിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ നയിക്കുന്ന കാല്‍നട ജാഥകള്‍, കണ്‍വെന്‍ഷനുകള്‍, ബ്ലോക്ക്-ജില്ലാ- സംസ്ഥാന തലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയുളള പ്രചാരണം എന്നിവ നടക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും ഹാത് സേ ഹാത് ജോഡോ പ്രചാരണം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് കാമ്പയിന് തുടക്കം കുറിക്കുക. കോണ്‍ഗ്രസ് ഇത്രവലിയ പ്രചാരണം ഇതിനുമുന്‍പ് നടത്തിയിട്ടില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.