ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യൂമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ചക്രവര്‍ത്തിയും കൊട്ടാര സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്‍ററി ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഉറപ്പാക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോയും അവയുടെ ലിങ്കുകളും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാകില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യൂമെന്‍ററിയില്‍ കഴിഞ്ഞ ദിവസം ബി ബി സി വിശദീകരണം നല്‍കിയിരുന്നു. വിശദമായ പഠനം നടത്തുകയും ലഭ്യമായ രേഖകള്‍ ഉപയോഗിച്ചുമാണ് ഡോക്യൂമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. വിവാദവിഷയങ്ങളില്‍ വിശദീകരണത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും പത്രപ്രവര്‍ത്തനത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഡോക്യൂമെന്‍ററി തയ്യാറാക്കിയിരിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായങ്ങള്‍ ഡോക്യൂമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.