കൊച്ചി: തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. താന്‍ ആരുടെയും അടിമയല്ലെന്ന് അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.
' നിങ്ങൾ എന്നെ ട്രോളുകയും ഗോൾഡ് എന്ന സിനിമയെ കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണ്. അത് നിങ്ങൾക്ക് നല്ലതാണ്. എനിക്ക് അത് ഗുണകരമായി അനുഭവപ്പെട്ടില്ല. അതിനാല്‍ ഇന്റർനെറ്റിൽ നിന്നും എന്‍റെ മുഖം വ്യക്തമാകുന്ന ഫോട്ടോ നീക്കം ചെയ്ത് പ്രതിഷേധം അറിയിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആര്‍ക്കും അവകാശം നൽകിയിട്ടില്ല. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എന്‍റെ സിനിമകള്‍ കാണാം. അതിനുവേണ്ടി ഞാന്‍ ആരെയും നിര്‍ബന്ധിക്കില്ല. സിനിമകള്‍ കണ്ടതിനുശേഷം എന്‍റെ പ്രൊഫൈലില്‍ വന്ന് വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ ഈ അക്കൗണ്ട് ഞാന്‍ ഡിലീറ്റ് ചെയ്യും. ഞാൻ എന്നോടും പങ്കാളിയോടും കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ആരും മനഃപൂർവം വീഴുന്നില്ല. അത് സ്വഭാവികമായി സംഭവിക്കുന്നതാണ്. നല്ലൊരു ദിനം ആശംസിക്കുന്നു' -അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് സിനിമ റിലീസ് ആയതിനുപിന്നാലെയാണ് സംവിധായകനെതിരെ ട്രോളന്മാര്‍ രംഗത്തെത്തിയത്. ഈ സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജും നയന്‍താരയുമാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്. വലിയ വാര്‍ത്ത പ്രാധാന്യം നേടിയ ചിത്രമായിരുന്നിട്ടുകൂടി തിയേറ്ററില്‍ പ്രേക്ഷക പിന്തുണ നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക