കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം നാളെ മുതല്‍ ആരംഭിക്കും. മഞ്ജു വാരിയര്‍ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നത്.
പ്രതിഭാഗം അഭിഭാക്ഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും അതിനാല്‍ അവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയില്ല. രണ്ടുവര്‍ഷമായി വിചാരണ നീളുന്ന കേസ് അടുത്ത മാസം ഫെബ്രുവരിയില്‍ വിധിപറയുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ അസാധുവാക്കണമെന്നും കേസില്‍ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നും അവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ അന്വേഷണസംഘം നടത്തിയ തുടരന്വേഷണത്തില്‍ ദിലീപ് മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചുവെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമാണ് അന്വേഷണ സംഘം വാദിക്കുന്നത്.