തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ. ഫേസ്ബുക്കിലൂടെയാണ് ഡി വൈ എഫ് ഐ ഇക്കാര്യം അറിയിച്ചത്. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗമാണ് പ്രദർശിപ്പിക്കുക. കേരളത്തിലുടനീളം ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ തീരുമാനം. കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
അതേസമയം, ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്നാണ് സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലാണ് സംപ്രേക്ഷണം. അധികാരം നിലനിർത്താനായി മോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗം. ഡോക്യുമെന്ററി നിരോധിക്കാനുളള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനെതിരെ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തിയിരുന്നു. ഇന്ന് രാത്രി 9 മണിക്ക് വിദ്യാർത്ഥി യൂണിയൻ ഓഫീസിൽവെച്ച് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് തീരുമാനം. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും അത് പ്രദർശിപ്പിക്കുന്നത് സർവ്വകലാശാലയുടെ സമാധാനാന്തരീക്ഷവും വിദ്യാർത്ഥികൾ തമ്മിലുളള ഐക്യവും ഇല്ലാതാക്കുമെന്നും സർവ്വകലാശാല രജിസ്ട്രാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഹൈദരാബാദ് സർവ്വകലാശാലയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി കാണാനായി ഒത്തുകൂടിയത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ട്വിറ്ററും യൂട്യൂബും ഡോക്യുമെന്ററി നീക്കംചെയ്യുമ്പോള്‍ ലഭ്യമായ ലിങ്കുകള്‍ പങ്കുവെച്ചാണ് പ്രതിപക്ഷത്തെ നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഡോക്യുമെന്ററി നിരോധിക്കുന്നത് എന്തിനാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.