കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന മലൈക്കോട്ടെ വാലിബനില്‍ കമല്‍ ഹാസനും ജീവയും അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വാലിബനിൽ കമൽ ഹാസൻ, ജീവ എന്നിവർ അഭിനയിക്കുമെന്ന് ഇ ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിഥി വേഷത്തിലെത്തുന്ന ഇരുവരും ഫെബ്രുവരിയിൽ ചിത്രീകരണത്തിന് വരുമെന്നാണ് വിവരം. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുന്നതിനിടയിലാണ് ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
അതേസമയം, റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മോഹൻലാലിനൊപ്പമുള്ള ഇരു നടന്മാരുടേയും രണ്ടാമത്തെ ചിത്രമാകും മലൈക്കോട്ടൈ വാലിബന്‍. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ബ്രഹ്മാണ്ഡ ചിത്രമാണെന്ന് റിപ്പോര്‍ട്ട്. 100 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളെല്ലാം യു കെയില്‍ വെച്ചാകും നടക്കുക. ഈ മാസം 18- ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. രാജസ്ഥാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലും ഹരീഷ് പേരടിയും മണികണ്ഠൻ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് ആഭിനേതാക്കളെല്ലാം ഉത്തരേന്ത്യൻ താരങ്ങളാണ് എന്നാണ് റിപ്പോർട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂൾ. ഇതിൽ 80 ദിവസവും മോഹൻലാലിന്റെ ചിത്രീകരണമുണ്ടാകും.
മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് സിനിമയിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായികയായി ചിത്രത്തിലെത്തുന്നത്.