കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്കരണത്തിനായി ചുമതലപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും പരിശോധിക്കും. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയുടെ ശോഭ കെടുത്തരുത്. കലോത്സവത്തോടോ പൊതുവിദ്യാഭ്യാസ മേഖലയോടോ താത്പര്യമില്ലാത്തവരാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാംകുളം ഏഴിക്കര ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) വിദ്യാർഥികള്‍ ഉള്‍പ്പെടെ അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കു നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.