ഡല്‍ഹി: മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 6 ശതമാനം പേര്‍ക്കാണ് ജോലി നഷ്ടമാവുക. കഴിഞ്ഞ വര്‍ഷം സ്പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവില്‍ 9800 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കൊവിഡ് കാലത്ത് സാമ്പത്തികമായി നേട്ടമുണ്ടാക്കിയ കമ്പനികളെല്ലാം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് സമയത്ത് സാങ്കേതിക മേഖലയില്‍ വന്‍ തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതാണ് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാവാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത തുടരുന്നതിനിടെ ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെക്കൂടെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാൾ 70 ശതമാനം കൂടുതൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. 12,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഗൂഗിളും അടുത്തിടെ അറിയിച്ചിരുന്നു. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്.
അടുത്തിടെ ട്വിറ്ററും മെറ്റയും സോമറ്റോയും ഓയോയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗ് ജീവനക്കാരെ പിരിച്ചുവിട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്ക് ജീവനക്കാരെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്.