ഡല്‍ഹി: ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കാതെ പൊലീസ്. ആറ് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനാറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബേരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് അഭിഭാഷകര്‍ സ്റ്റേഷനിലെത്തി. എന്നാല്‍ അവരെയും പൊലീസ് അകത്തേക്ക് കയറ്റിയില്ല. മണിക്കൂറുകളോളം അഭിഭാഷകരെ പുറത്തുനിര്‍ത്തിയെന്നും വനിതാ അഭിഭാഷകരോട് പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും വിദ്യാർത്ഥി സംഘടനാ നേതാക്കള്‍ ആരോപിച്ചു.
ജെഎന്‍യുവിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനുപിന്നാലെയാണ് ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. എസ് എഫ് ഐയുടെയും എന്‍ എസ് യുവിന്റെയും നേതാക്കളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ ഇത് വിലക്കി. വിലക്ക് മറികടന്ന് പ്രദര്‍ശനവുമായി മുന്നോട്ടുപോകാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതോടെ പൊലീസ് 5 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് സര്‍വ്വകലാശാലയില്‍ കൂട്ടംകൂടുന്നത് വിലക്കി. ക്യാംപസ് ഗേറ്റുകള്‍ അടച്ചു. ക്യാമ്പസിലെ ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചു. പ്രതിഷേധം മുന്നില്‍കണ്ട് ഗ്രനേഡുള്‍പ്പെടെ വന്‍ സന്നാഹവുമായി പൊലീസും സജ്ജമാണ്.