വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുളള ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അഭിപ്രായ സ്വാതന്ത്ര്യം പോലുളള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിതെന്നും ലോകമെമ്പാടുമുളള മാധ്യമസ്വാതന്ത്ര്യത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് എഡ്വാർഡ് നെഡ് പ്രൈസ് പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു യുഎസ് സ്‌റ്റേറ്റ് വക്താവിന്റെ മറുപടി.
'ലോകമെമ്പാടുമുളള മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ്. ഇന്ത്യയിലുള്‍പ്പെടെ ഞങ്ങളുടെ ബന്ധങ്ങളില്‍ അത് ഉയര്‍ത്തിക്കാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഡോക്യുമെന്ററി കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് അറിയാം. അവ അതുപോലെ തന്നെ തുടരും. ഇന്ത്യയുടെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോള്‍ പ്രതികരിക്കാറുണ്ട്'- നെഡ് പ്രൈസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയെങ്കിലും 'ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി യുകെയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഭരണം നിലനിര്‍ത്താനായി മോദി സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും ആള്‍ക്കൂളള ആക്രമണങ്ങളും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.