ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെക്കാള്‍ മികച്ച തരമാണ് താനെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ താരം ഖുറം മൻസൂർ. ലിസ്റ്റ് എ ക്രിക്കറ്റിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഖുറം മൻസൂർ രംഗത്തെത്തിയത്. ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. അഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ദേശിയ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്നും ഖുറം മൻസൂർ പറഞ്ഞു.
50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോഹ്ലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോഹ്ലി യെക്കാൾ മികച്ചതാണ്. കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. ഞാൻ ഓരോ 5.68 ഇന്നിംഗ്സിലും ഒരു സെഞ്ചുറി നേടുന്നു. എൻ്റെ ശരാശരിയായ 53 പരിഗണിക്കുമ്പോൾ കഴിഞ്ഞ 10 വർഷമായി ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക താരങ്ങളിൽ ഞാൻ അഞ്ചാമതാണ്. 2015 മുതല്‍ ഇങ്ങോട്ട്, പാകിസ്ഥാനു വേണ്ടി ആരൊക്കെ ഓപ്പണ്‍ ചെയ്തിട്ടുണ്ടോ, അവര്‍ക്കും മുകളിലാണ് എന്റെ സ്‌കോര്‍. പാകിസ്ഥാന്റെ ടി-20 മത്സരങ്ങളിലെ ടോപ് സ്‌കോററും ഞാനാണ്. എന്നിട്ടും ദേശിയ ടീമില്‍ തന്നെ ഉള്‍പ്പെടുത്താതെ സെലക്ഷന്‍ ടീം തന്നെ ഒഴിവാക്കുകയാണ് - ഖുറം മൻസൂർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2008ലാണ് ഖുറം മൻസൂർ ദേശീയ ടീമിനായി അരങ്ങേറുന്നത്. പാകിസ്താനു വേണ്ടി 16 ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും 3 ടി-20കളിലും താരം കളിച്ചു. 2016നു ശേഷം ഖുറം മൻസൂർ ദേശീയ ടീമിനായി കളിച്ചിട്ടില്ല. അതേസമയം, കുറച്ചുകാലം മികച്ച പ്രകടനം കാഴ്ച്ചവെക്കാതിരുന്ന കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏകദിന പരമ്പരയില്‍ രണ്ട് സ്വഞ്ചറികളാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. ഏകദിനത്തില്‍ 270 മത്സരങ്ങളില്‍ 46 സെഞ്ചുറികളോടെ 12773 റണ്‍സാണ് വിരാട് കോഹ്ലി ഇതുവരെ നേടിയത്.