ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി ഡല്‍ഹി, അംബേദ്‌കര്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ഇന്നലെ വൈകുന്നേരം കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എസ്എഫ്‌ഐ ഹൈദരാബാദ് സർവകലാശാലയിലും ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയുവിൽ ആക്രമണമുണ്ടായി. ഇതിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
അതേസമയം, ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കി. 2019 ന് ശേഷമുള്ള സംഭവവികാസങ്ങളാണ് രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീര്‍ പദവിയെടുത്ത് കളഞ്ഞതുമുതലുള്ള വിഷയങ്ങള്‍ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പൗരത്വ നിയമവും മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണവും ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപവും അതില്‍ മോദിയുടെ പങ്കും വ്യക്തമാക്കുന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നതിനിടയിലാണ് ബി ബി സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തുവിട്ടത്. യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഡോക്യുമെന്ററി പിന്‍വലിക്കില്ലെന്ന നിലപാടാണ് ബിബിസിയും സ്വീകരിച്ചിരിക്കുന്നത്.