കൊച്ചി: ബിബിസി പുറത്തിറക്കിയ ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച ആണെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഡോക്യുമെന്‍ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ്. തെഹല്‍ക്ക റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അത് ഒരു ചലനവമുണ്ടാക്കിയില്ല. ജനങ്ങൾ ആർക്ക് വോട്ട് നൽകുമെന്നത് പ്രവചിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടു. ഗവര്‍ണര്‍ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ദര്‍ തന്നെയാണ് സര്‍വ്വകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക സാരാഭായ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് കലാപവും പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ പങ്കുമാണ് ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഡോക്യുമെന്ററി പിന്‍വലിക്കില്ലെന്ന നിലപാടാണ് ബിബിസിയും സ്വീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കി. 2019 ന് ശേഷമുള്ള സംഭവവികാസങ്ങളാണ് രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീര്‍ പദവിയെടുത്ത് കളഞ്ഞതുമുതലുള്ള വിഷയങ്ങള്‍ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പൗരത്വ നിയമവും മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണവും ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നു.