ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സുരക്ഷാ വീഴ്ച്ചയെ തുടര്‍ന്ന് ഇന്നലെ ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളടക്കം നിരവധിപ്പേര്‍ പങ്കെടുക്കും. അതിനാല്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രക്കിടയില്‍ സംഭവിച്ച സുരക്ഷാവീഴ്ച്ച ഇനിയുണ്ടാവാന്‍ പാടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഖാര്‍ഗെ കത്തിലൂടെ ആവശ്യപ്പെട്ടു.
യാത്രയ്ക്ക് കനത്ത സുരക്ഷ നല്‍കുമെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും 10 കമ്പനി കശ്മീര്‍ പൊലീസിനെയും യാത്രയില്‍ ഉടനീളം വിന്യസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
'ജമ്മു കശ്മീര്‍ പോലീസിനെ അഭിനന്ദിക്കുന്നു. യാത്രയുടെ അവസാനം വരെ പൂര്‍ണപിന്തുണ നല്‍കുമെന്ന അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. വലിയ ജനക്കൂട്ടം എല്ലാ ദിവസവും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും നടക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ എത്ര ആളുകള്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ലെന്നും' ഖാര്‍ഗെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര ആരംഭിച്ചത്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. ജനുവരി 30-നാണ് ഭരത് ജോഡോ യാത്ര അവസാനിക്കുന്നത്. ശ്രീനഗറില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വെയ്ക്കുന്നത്.