കശ്മീര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി. അവന്തിപ്പുരയിൽ നിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററോളമാണ് ഇന്ന് ജോഡോ യാത്ര നടക്കുന്നത്. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും നല്ല ഇന്ത്യക്കായാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ അണിചേരുന്നതെന്നും മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം റംബാന്‍ ജില്ലയിലെ ബനിഹാലില്‍ നിന്ന് ഒമര്‍ അബ്ദുള്ളയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റ് നാസിര്‍ അസം വാനി, മുന്‍ മന്ത്രി സക്കീന എന്നിവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്നും കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍പ്പെട്ട രാഹുല്‍ ഗാന്ധി കശ്മീരിലെത്തി, അദ്ദേഹത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.
അതേസമയം, പുൽവാമയിൽ പര്യടനം നടത്തിയ ശേഷം പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. ജനുവരി 30-നാണ് ഭരത് ജോഡോ യാത്ര അവസാനിക്കുന്നത്. ശ്രീനഗറില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വെയ്ക്കുന്നത്.