തിരുവനന്തപുരം: നടന്‍ വിനീത് ശ്രീനിവാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ എ എം എം എയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു. താന്‍ പറഞ്ഞ ഒരു ഭാഗം മാത്രമെടുത്ത് ചിലയാളുകള്‍ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയാണെന്നും ഇടവേള ബാബു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകി.
ചിത്രം മുഴുവന്‍ നെഗറ്റീവാണെന്നും എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്ന് അറിയില്ലെന്നുമാണ് മുകുന്ദന്‍ ഉണ്ണി സിനിമയെക്കുറിച്ച് ഇടവേള ബാബു പറഞ്ഞത്. മുകുന്ദനുണ്ണി എന്നൊരു സിനിമയിറങ്ങി. അതിനെങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. സിനിമ തുടങ്ങുന്നതുതന്നെ ആര്‍ക്കും നന്ദി പറയുന്നില്ല എന്ന് പറഞ്ഞാണ്. ക്ലൈമാക്‌സില്‍ നായിക ഉപയോഗിക്കുന്ന വാക്ക് പൊതുസ്ഥലത്ത് പറയാന്‍തന്നെ കഴിയില്ല. ഇവിടെ പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ മൂല്യച്യുതി സംഭവിച്ചത്? പ്രോഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. സംവിധായകന് ചിത്രം ഓടുമെന്ന് അറിയാമായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇടവേള ബാബുവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോക്ടര്‍ അജിത് ജോയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ് നിര്‍മിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.