യു എസ്: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെ ചില ആമസോണ്‍ ഓഫീസുകള്‍ വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബ്ലൂംബെർഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഒരു വര്‍ഷം മുന്‍പ് കാലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫീസുകളാണ് ആമസോണ്‍ വില്‍ക്കുന്നത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഓഫീസുകള്‍ വില്‍ക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇതുവരെ 18,000 പേരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാൾ 70 ശതമാനത്തില്‍ കൂടുതൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.
യുഎസിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ രണ്ടാം സ്ഥാനം ആമസോണിനാണ്. വാൾമാർട്ടാണ് ഒന്നാമത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാല്‍, കൊവിഡ് ലോക്ക് ഡൗണിനു ശേഷം സാധന സാമഗ്രികള്‍ക്ക് വിപണിയില്‍ ഉണ്ടായിരുന്ന ഡിമാന്‍ഡ് കുത്തനെ കുറയുകയും സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തതോടെ വന്‍കിട കമ്പനികളുടെ ലാഭത്തില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. അതു തടയാനാണ് കൂടുതല്‍ കമ്പനികള്‍ കൂട്ട പിരിച്ചുവിടലിലേക്ക് കടക്കുന്നത്. ഫേസ്ബുക്ക് മെറ്റ, ട്വിറ്റര്‍, ഡിസ്നി, സെയിൽസ്ഫോഴ്സ് തുടങ്ങി നിരവധി കമ്പനികള്‍ ഇതിനകംതന്നെ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.