തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 4 ശതമാനം മുസ്ലീങ്ങളും 2 ശതമാനം ക്രിസ്ത്യാനികളുമാണ് രാജ്യത്തുള്ളത്. അവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് സംഘപരിവാർ. ഹരിയാനയിലെ ഗുഡ്ഗാവിൽ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്ലീങ്ങളെ ബജ്‌റംഗ്ദള്ളുകാർ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങൾ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തർപ്രദേശിൽ നടന്നത്. മാസങ്ങൾ നീണ്ട ആക്രമണപരമ്പരയ്ക്ക് നേതൃത്വം നൽകിയത് ഭരണപ്രമുഖർ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീങ്ങളെ ജയിലിലടക്കാവുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാഹമോചനത്തിന്റെ പേരിൽ ജയിലിലാവേണ്ടിവരുന്ന മറ്റൊരു സമുദായം ഇന്ത്യയിലില്ല എന്ന് ഓർക്കണം. അതിനുമപ്പുറം കടന്ന് മുസ്ലീങ്ങളുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സിഎഎ - എൻആർസി നടപ്പാക്കുന്നു. ബിൽകിസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടു, മാലയിട്ട് ആദരിച്ചു. കത്വ കേസിലെ പ്രതികൾക്കുവേണ്ടി റാലി സംഘടിപ്പിച്ചു. ഇതൊക്കെയാണ് മുസ്ലീങ്ങളോടുള്ള സംഘപരിവാറിന്റെ യഥാർത്ഥ സമീപനമെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കർണ്ണാടകത്തിലെ ചിക്കബല്ലാപൂരിൽ 150 വർഷത്തിലധികം പഴക്കമുള്ള സെന്റ് ജോസഫ് പള്ളി ആക്രമിച്ചത് 2021ലെ ക്രിസ്തുമസ് കാലയളവിലാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.