മഞ്ജു വാരിയര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ സിനിമയെ അഭിനന്ദിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങൾ - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആയിഷ' കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ഫ്യൂഡൽ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയർത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂർണ്ണമായും പായുകയല്ല ആമിർ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗൾഫ്നാടുകളിൽ എത്തുന്ന പെൺകുട്ടികളുടെ ദുരിതകഥകൾ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്. ആൾകൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയുംഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിൻറെ കഥ പറയുകയാണ് 'ആയിഷ'.
എന്നാൽ അതോടൊപ്പം ആരുടെയും മുന്നിൽ തലകുനിക്കാത്ത നിലമ്പൂർ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകർന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികൾ കുറച്ചുകൂടി പ്രകടമാക്കാൻ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാൻ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങൾ..
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക