ജമ്മു കശ്മീര്‍: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ വികാരാധീനനായി രാഹുല്‍ ഗാന്ധി. ജനപിന്തുണ കണ്ണ് നനയിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് കരുത്ത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും കുറേ പാഠങ്ങള്‍ പഠിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഞ്ഞില്‍ നില്‍ക്കുമ്പോഴും തണുപ്പില്ല. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ യാത്ര നടത്തിയത്. ഒരുപാട് ജീവിതങ്ങള്‍ കണ്ടു. എത്ര സ്ത്രീകളാണ് അവരുടെ പ്രശ്നങ്ങള്‍ കരഞ്ഞുകൊണ്ട് വന്നു പറയുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ ഐക്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുഴുവന്‍ യാത്ര നടത്തുന്നത് ഒരു പ്രശ്നമായി ആദ്യം തോന്നിയിരുന്നില്ല. എന്നാല്‍ യാത്ര ആരംഭിച്ചപ്പോള്‍ കോളേജ് കാലത്ത് കാലിന് സംഭവിച്ച പരിക്ക് പ്രശ്നം സൃഷ്ടിച്ചു. ആ ഘട്ടത്തില്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ സാധിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ യാത്രയില്‍ അനേകായിരം പേര്‍ ഒത്തുചേര്‍ന്നത് വലിയ ആവേശമായി മാറുകയായിരുന്നു. യാത്രയില്‍ സുരക്ഷാ പ്രശ്നമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗാന്ധിജി നമ്മെ പഠിപ്പിച്ചത് പോരാടാനാണ്. ജീവിക്കുകയാണെങ്കില്‍ പേടി കൂടാതെ ജീവിക്കാന്‍ സാധിക്കണം- രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് ഭയമാണ്. ഇന്ദിരാ ഗാന്ധിയുടെ പോലൊരു രക്തസാക്ഷിത്വം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ മനസിലാവില്ല. കശ്മീരികളുടെ സങ്കടം ബിജെപി നേതാക്കൾക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. തണുത്തു വിറച്ചു നാലു കുട്ടികൾ അടുത്ത് വന്നു, അവർക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ജാക്കറ്റോ മറ്റുവസ്ത്രങ്ങളോയുണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് ജാക്കറ്റോ സ്വെറ്ററോ ഇല്ലാതെ അവരെ പോലെ നടക്കാൻ തുടങ്ങിയത് - രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 11 പ്രതിപക്ഷ പാർട്ടി നേതാക്കൾ സമാപന ചടങ്ങിൽ പങ്കെടുത്തു. കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുകയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. തുടർന്ന് സംസാരിച്ച കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധിയെ ഷോൾ അണിയിച്ച് ആദരിച്ചു.