ഡല്‍ഹി: ഡച്ച് ഓണ്‍ലൈന്‍ വിപണിയായ ഒ എല്‍ എക്സും ജീവനക്കാരെ പിരിച്ചു വിടുന്നു. സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ 15 ശതമാനമായ 1,500 പേരെയാണ് ആദ്യഘട്ടത്തില്‍ കമ്പനി പിരിച്ചുവിടുന്നത്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടത് വളരെ അനിവാര്യമാണെന്നും ഒ എല്‍ എക്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കമ്പനിയുടെ എഞ്ചിനീയറിങ്, ഓപ്പറേഷൻ വിഭാഗങ്ങളിലുള്ളവരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. 2006 -ലാണ് ഒ എല്‍ എക്സ് പ്രവര്‍ത്തനം ആരംഭിച്ചത്.
ട്വിറ്റര്‍, ആമസോണ്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഗൂഗിളും12,000 ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് അറിയിച്ച കമ്പനി ജീവനക്കാരുടെ ശബളവും ബോണസും വെട്ടിക്കുറയ്ക്കാന്‍ പോവുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി അടുത്തിടെ പിരിച്ചുവിട്ടത്.
സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 20% പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2300-ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. അടുത്തിടെ ട്രാവല്‍ ടെക് സ്ഥാപനമായ 'ഓയോ'യും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 600 പേരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടത്. 3700 ജീവനക്കാരാണ് ഓയോയില്‍ ജോലി ചെയ്യുന്നത്.