കൊച്ചി: എല്ലാവരുടെയും ജീവിതത്തില്‍ കയറ്റവും ഇറക്കവുമുണ്ടെന്നും തളരാതെ മുന്‍പോട്ട് പോവുകയാണെന്ന് വേണ്ടതെന്ന് പ്രൊഡ്യുസറും നടനുമായ വിജയ് ബാബു. ബിസിനസ് ആണെങ്കിലും സ്ഥാപനമാണെങ്കിലും ഓരോരുത്തരുടെയും സ്ഥാനം ആദ്യമേ തീരുമാനിക്കണം. ഒപ്പമുള്ളയാള്‍ ജോലി ചെയ്യുന്നില്ലെങ്കിലോ വേവ്‌ലെങ്ത് മാച്ച് ചെയ്യുന്നില്ലെങ്കിലോ ഈഗോ പ്രശ്നങ്ങൾ വരുകയോ ചെയ്താൽ അത് അവിടെ വെച്ച് ആ ബന്ധം നിര്‍ത്തുകയാണ് വേണ്ടതെന്നും വിജയ് ബാബു പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഇക്കാര്യം പറഞ്ഞത്.
ജീവിതത്തില്‍ നമ്മളെ ആശ്രയിച്ച് നില്‍ക്കുന്ന കുറെയധികം പേരുണ്ട്. അവര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ജീവിക്കേണ്ടത്. താന്‍ സിനിമയില്‍ സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. തളരാതെ മുന്‍പോട്ട് പോകണമെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് സിനിമയില്‍ വീണ്ടും സജീവമാകാന്‍ തീരുമാനിച്ചതെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏകാന്ത ചന്ദ്രിക നല്ല സിനിമയാണെന്ന് വിജയ് ബാബു പറഞ്ഞു. 'ആവറേജ് അമ്പിളി'യെന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരന്‍റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം. വിജയ് ബാബു ഇതുവരെ നിര്‍മ്മിച്ച 18 ചിത്രങ്ങളില്‍ 14 ചിത്രങ്ങളുടെയും സംവിധായകന്‍ പുതുമുഖങ്ങളാണ്. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുകുറുപ്പ് എന്നിവരാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം, ലൈംഗീക പീഡന കേസില്‍ വിജയ് ബാബുവിനെതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിജയ് ബാബു തന്നെ ചൂഷണം ചെയ്തുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നുമാണ് നടിയുടെ പരാതി. ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.