ചെന്നൈ: സ്കൂളിലെ പ്രഭാതഭക്ഷണത്തിന്‍റെ ഗുണനിലവാരമറിയാന്‍ മിന്നല്‍ പരിശോധന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്കൂളിലായിരുന്നു എം കെ സ്റ്റാലിന്‍റെ മിന്നല്‍ പരിശോധന. വെല്ലൂര്‍ ജില്ലാ കളക്ടര്‍ കുമാരവേല്‍ പാണ്ഡ്യൻ, വെല്ലൂർ കോർപ്പറേഷൻ കമ്മീഷണർ പി. അശോക് കുമാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വെല്ലൂർ കോർപറേഷന്റെ കീഴിലുള്ള വെൽനസ് സെന്ററും കമ്മ്യൂണിറ്റി കിച്ചണും സന്ദർശിച്ച അദ്ദേഹം സ്‌കൂൾ വിദ്യാർഥികൾക്കായി തയാറാക്കിയ ഭക്ഷണം കഴിച്ചുനോക്കുകയും ചെയ്തു.
'സത്തുവാചാരിയിൽ നിർമിക്കുന്ന ആരോഗ്യകേന്ദ്രം സന്ദർശിച്ചാണ് ഞാൻ ഇന്ന് ഫീൽഡ് സന്ദർശനം ആരംഭിച്ചത്. സ്‌കൂൾ കുട്ടികൾക്കായി നല്ല നിലവാരമുള്ള പ്രഭാതഭക്ഷണം തയ്യാറാക്കുകയും അവർക്ക് നൽകുകയും ചെയ്യുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. പ്രഭാതഭക്ഷണം വൃത്തിയായി പാചകം ചെയ്യണമെന്നും സ്‌നേഹത്തോടെ വിദ്യാർത്ഥികൾക്ക് വിളമ്പണമെന്നും ജീവനക്കാര്‍ക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു' - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി സ്കൂളില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ സന്ദര്‍ശനം വളരെ സന്തോഷം നല്‍കുന്നുവെന്നും സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ അന്‍പഴകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി കുറച്ച് വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയും വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ പഠന നിലാവരും ജീവിത സാഹചര്യം എന്നിവയെക്കുറിച്ചെല്ലാം ചോദിച്ച് അറിയുകയും ചെയ്തുവെന്നും അന്‍പഴകന്‍ കൂട്ടിച്ചേര്‍ത്തു.
ആദി ദ്രാവിഡര്‍ ആന്‍ഡ് ട്രൈബല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ സ്കൂളുകളാണ്. 73 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 132 വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ആദിവാസി ഇരുള വിഭാഗത്തിൽ നിന്നുള്ളവരാണ്. കോർപ്പറേഷന്റെ കീഴിലുള്ള 48 സ്‌കൂളുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതാണ് കോർപ്പറേഷന്റെ കമ്മ്യൂണിറ്റി കിച്ചൺ.