ഡല്‍ഹി: ജയിലില്‍ നിന്ന് ഇറങ്ങാന്‍ ജാമ്യം നിന്ന സാമൂഹ്യപ്രവര്‍ത്തകയും ലക്നൗ സര്‍വ്വകലാശാല മുന്‍ വിസിയുമായ രൂപ് രേഖ വര്‍മയെ സന്ദര്‍ശിച്ച് സിദ്ദിഖ് കാപ്പന്. യുപിയില്‍ നിന്ന് ജാമ്യം ലഭിച്ച് ഡല്‍ഹിയിലേക്ക് പോകുന്നതിനുമുന്‍പാണ് രൂപ് രേഖയെ സിദ്ദിഖ് കാപ്പന് സന്ദര്‍ശിച്ചത്. ലഖ്നോവിലെ രൂപ് രേഖയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. അതേസമയം, മാധ്യമ പ്രവർത്തകരായ കുമാർ സൗവീർ, അലീമുല്ല ഖാൻ എന്നിവരാണ് ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന് ജാമ്യം നിന്നത്.
സെപ്റ്റംബര്‍ ഒമ്പതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യമനുവദിച്ചിരുന്നു. എന്നാല്‍ രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയാണ് കാപ്പന് പുറത്തിറങ്ങുന്നതിന് തടസമായത്. ആള്‍ജാമ്യമാണ് തടസമെന്ന് മനസിലാക്കിയ എഴുപത്തിയൊമ്പതുകാരിയായ രൂപ് രേഖ് വര്‍മ ജാമ്യം നില്ക്കാന് സ്വയം സന്നദ്ധയാവുകയായിരുന്നു. കാറിന്റെ ആര് സി ബുക്കാണ് അവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ജാമ്യക്കാര്‍ ഒരുലക്ഷം രൂപയുടെ ആസ്ഥി തെളിയിക്കണം എന്ന കോടതിയുടെ വ്യവസ്ഥ അനുസരിച്ചായിരുന്നു അവർ ആർ സി ബുക്ക് സമർപ്പിച്ചത്. ഈ ഇരുണ്ട കാലത്ത് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യം എന്നാണ് രൂപ് രേഖ വര്‍മ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് യു എ പി എ കേസില്‍ ജാമ്യം നില്ക്കാന് റിയാസുദ്ദീന്‍ സന്നദ്ധനായത്. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായത്. ജാമ്യം ലഭിച്ച് ഒരു മാസത്തിനുശേഷമാണ് കാപ്പന് പുറത്തിറങ്ങുന്നത്. ജാമ്യവ്യവസ്ഥ പ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച്ച ഡല്‍ഹിയില്‍ തങ്ങിയതിനുശേഷം മാത്രമേ കാപ്പന് കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുളളു. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ഹഥ്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന് കഴിഞ്ഞ 28 മാസമായി ജയിലില്‍ കഴിയുകയായിരുന്നു.