കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ എലോണ്‍ ഒ ടി ടിയ്ക്ക് വേണ്ടി എടുത്ത സിനിമയാണെന്നും തിയേറ്ററില്‍ കാണിക്കണമെന്ന് പറഞ്ഞത് ആന്‍റണി പെരുമ്പാവൂരാണെന്നും സംവിധായകന്‍ ഷാജി കൈലാസ്. കൊവിഡ് പ്രതിസന്ധിയുടെ സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ മോഹന്‍ലാല്‍ ഒരുക്കി തന്നൊരു വഴിയായിരുന്നു ആ സിനിമ. എന്നും ആര്‍ടിപിസിആര്‍ എടുത്തിരുന്നു. മോഹന്‍ലാല്‍ ഒഴികെ എല്ലാവരും മാസ്‌ക് വെച്ചിരുന്നുവെന്നും ഷാജി കൈലാസ് പറഞ്ഞു.
'കൊവിഡിന്‍റെ സമയത്ത് എല്ലാവര്ക്കും ഗുണകരമാകട്ടെയെന്ന് കരുതിയാണ് ആ സിനിമ എടുത്തത്. ഒ ടി ടി റിലീസിനായി ഒരുക്കിയ സിനിമയായിരുന്നു എലോണ്‍. എന്നാല്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ആവശ്യപ്രകാരമാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ഇത്തരമൊരു സിനിമ ഇതിനുമുന്‍പ് ചെയ്തിട്ടില്ല. ഒരു പരീക്ഷണമാണ് ഈ സിനിമ. അതുകൊണ്ട് തിയേറ്ററില്‍ കാണിക്കാമെന്നാണ് ആന്റണി പറഞ്ഞത്. റിസ്ക് ആണെന്ന് താന്‍ പറഞ്ഞപ്പോഴും സാരമില്ല, ഇത്തരമൊരു ശ്രമം നടത്തിയതിന്‍റെ അംഗീകാരം ലഭിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത് - ഷാജി കൈലാസ് പറഞ്ഞു. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് എലോണിനെ കുറിച്ച് ഷാജി കൈലാസ് സംസാരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രമാണ് എലോണ്‍. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയത്. കാളിദാസ് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോക്‌സ് ഓഫീസില്‍ വന്‍പരാജയമാണ് ചിത്രത്തിനുണ്ടായത്.
രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.