ഭാവന കരുത്തുറ്റ പോരാളിയാണെന്ന് എഴുത്തുകാരി ദീപ നിശാന്ത്. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക്, സ്വന്തം തട്ടകത്തിലേക്ക്, ഭാവന മടങ്ങിയെത്തുകയാണ്. ചിത്രത്തിനായി കാത്തിരിക്കുന്നു. ചില കാത്തിരിപ്പു പോലും ഒരു രാഷ്ട്രീയപ്രസ്താവനയാണല്ലോ. ഗ്രീക്ക് പുരാണത്തിലെ ചിറകറ്റ് താഴെ വീഴുന്ന ഇക്കാറസ്സല്ല, ഫീനിക്സാണ് ഭാവന - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട അഞ്ചുവർഷങ്ങളിൽ ഭാവന മലയാളസിനിമയിലില്ലായിരുന്നു. ഇടയ്ക്ക് ചില വേദികളിൽ ആരവമുണർത്തുന്ന ഒരു താരമായി അവർ പ്രത്യക്ഷപ്പെട്ടെങ്കിലും സ്വന്തം തൊഴിലിടത്തിൽ അവരുണ്ടായിരുന്നില്ല. ആദ്യകാലത്ത് 'ഇര'യായും പിന്നീട് 'അതിജീവിത'യായും പലപ്പോഴും അവർ മാധ്യമങ്ങൾക്ക് വിഭവമായി.
ഭാവന ഇരയല്ല..അതിജീവിതയുമല്ല...കരുത്തുറ്റ ഒരു പോരാളിയാണ്.. മലയാളത്തിലേക്ക്,സ്വന്തം തട്ടകത്തിലേക്ക്, ഭാവന മടങ്ങിയെത്തുകയാണ്. 'ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായിരുന്നു ഇന്ന്. ചിത്രം ഫെബ്രുവരി 17 ന് പുറത്തിറങ്ങുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് സംവിധാനം ചെയ്യുന്നത്. രാജേഷ് കൃഷ്ണയും റെനീഷ് അബ്ദുൾഖാദറുമാണ് നിർമ്മാതാക്കൾ. ഷറഫുദ്ദീനാണ് നായകവേഷം ചെയ്യുന്നത്.
ചിത്രത്തിനായി കാത്തിരിക്കുന്നു. ചില കാത്തിരിപ്പു പോലും ഒരു രാഷ്ട്രീയപ്രസ്താവനയാണല്ലോ. ഗ്രീക്ക് പുരാണത്തിലെ ചിറകറ്റ് താഴെ വീഴുന്ന ഇക്കാറസ്സല്ല, ഫീനിക്സാണ് ഭാവന. അവരെക്കുറിച്ച് ആരോ എഴുതിക്കണ്ടതു പോലെ, "എത്ര നിങ്ങൾ എന്നെ മണ്ണിൽ കുഴിച്ചിട്ടാലും ഞാൻ പുറത്ത് വരിക തന്നെ ചെയ്യും. കാരണം ഞാനൊരു വിത്തായിരുന്നു".
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക