പാരിസ്: ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ഗോള്‍ അടിക്കാന്‍ അവസരം കിട്ടിയിട്ടും തനിക്ക് അതിന് സാധിച്ചില്ലെന്ന് ഫ്രാന്‍സ് താരം കോലോ മുവാനി. ആ നിമിഷം തന്‍റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റിനടുത്ത് പന്ത് കിട്ടിയപ്പോള്‍ ഷൂട്ട് ചെയ്യാന്‍ മനസ് പറയുകയായിരുന്നു. ഗോള്‍ ആകുമെന്ന് കരുതി അത്രയും പ്രതീക്ഷയോടെയാണ് ഫൈനല്‍ മത്സരത്തില്‍ പന്ത് ഷൂട്ട് ചെയ്തത്. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തന്‍റെ ഗോള്‍ തടുക്കുകയായിരുന്നുവെന്ന് കോലോ മുവാനി പറഞ്ഞു. ബീ ഇന്‍ സ്പോര്‍ട്സ് മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് മുവാനി ഇക്കാര്യം പറഞ്ഞത്.
'ആ നിമിഷം ഞാന്‍ എന്‍റെ മരണം വരെ മറക്കില്ല. നിര്‍ണായകമായി കളി നീങ്ങുന്നതിനിടയിലാണ് പന്ത് എനിക്ക് കിട്ടുന്നത്. അപ്പോള്‍ അത് മറ്റൊരാള്‍ക്ക് പാസ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഗോള്‍ അടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പന്ത് ഷൂട്ട് ചെയ്തത്. എന്നാല്‍ എമിലിയാനോ മാര്‍ട്ടിന്‍സ് ആ ഗോള്‍ തടുക്കുകയായിരുന്നു. അവിടെ വേറെയും സാധ്യതകളുണ്ടായിരുന്നു. എനിക്ക് പന്ത് ലോബ് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ ഇടതുസൈഡില്‍ സ്വതന്ത്രനായി നിന്ന എംബാപ്പയ്ക്ക് പന്ത് പാസ് നല്‍കാമായിരുന്നു. ഞാന്‍ പന്തുമായി വരുമ്പോള്‍ എംബാപ്പയെ കണ്ടിരുന്നില്ല. ചില സമയങ്ങള്‍ അങ്ങനെയാണ്. ഒന്നും മനസിലാവില്ല. എന്നാല്‍ കുറച്ച് കഴിഞ്ഞുനോക്കുമ്പോള്‍ നമ്മുക്ക് വേറെയും കുറെ വഴികളുണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കും. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ആ നിമിഷം എന്‍റെ മനസില്‍ മായാതെ കിടപ്പുണ്ട്' - കോലോ മുവാനി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എമിലിയാനോ മാര്‍ട്ടിനസ്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് താരം. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ് നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.