തിരുവനന്തപുരം: ഗായിക വാണി ജയറാമിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദമാണ് വാണി ജയറാമിന്‍റെതെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'എപ്പോഴും യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി. 19 ഭാഷകളിൽ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങൾ. തലമുറകളെ കീഴടക്കി പൂർണതയിൽ എത്തിയ കലാസപര്യ. ജൻമ വീഥികളിൽ എന്നും നിങ്ങളുണ്ടാകും ... വാണി ജയറാമിന് ആദരവോടെ പ്രണാമം, വിട' - പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
ചെന്നൈയിലെ വസതിയില്‍ വാണി ജയറാമിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി തുടങ്ങിയ നിരവധി ഇന്ത്യന്‍ ഭാഷകളിലായി പതിനായിരത്തിലേറേ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡും വാണി ജയറാമിന് ലഭിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ മുപ്പതിനാണ് വാണി ജയറാം ജനിച്ചത്. 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന സിനിമയിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമാകുന്നത്. സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ അവതരിപ്പിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ മാനത്തെ മാരിക്കുറുമ്പേ, നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍, 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്നിവയാണ് വാണി മലയാളത്തില്‍ അവസാനമായി പാടിയ ഗാനങ്ങള്‍.