കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേരിലേക്ക് കൂടി രോഗം പടര്‍ന്നതായി ചൈനീസ് സർക്കാർ അറിയിച്ചു. ഇന്നലെ മരിച്ച 38 പേരിൽ 37 പേരും രോഗത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഉള്ളവരാണ്. മരിച്ച മറ്റൊരാൾ സിചുവാനിൽ നിന്നാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു. 1370 പേരുടെ നില ഗുരുതരമായി തുടരുന്നു. 12167 പേർ നിരീക്ഷണത്തിലാണ്.
ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. ഒരുദിവസം തന്നെ 38 മരണം എന്നത് ആശങ്കാജനകമാണെങ്കിലും രോഗബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 88000-ലേറെപ്പേർ നിരീക്ഷണത്തിലാണ്.
അതേസമയം, കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടാൻ ലോകം മുഴുവൻ ജാഗരൂകരായിരിക്കണമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വൈറസ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന് തീരുമാനിക്കാൻ സംഘടന വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം വ്യാപകമായിരുന്നില്ല എന്നതിനാലാണ്, സംഭവം ഒരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാന്‍ വൈകുന്നത്.