തിരുവനന്തപുരം: ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും തനിക്ക് നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി. ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദമുണ്ടെന്നും വേദനിപ്പിക്കുന്ന അത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ വൈകിപ്പിക്കുന്നു എന്ന തരത്തില്‍ മാധ്യമവാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്‍ വീഡിയോ പങ്കുവെച്ചത്.
'എനിക്ക് ലഭിച്ചിട്ടുളള ട്രീറ്റ്‌മെന്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും എനിക്ക് നല്‍കിയിട്ടുളളത്. യാതൊരുവിധ വീഴ്ച്ചയുമില്ലാത്ത വിധത്തില്‍ ഏറ്റവും വിദഗ്ദമായ ചികിത്സയാണ് ലഭിച്ചത്. അതില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. പാര്‍ട്ടി എല്ലാവിധത്തിലുളള സൗകര്യങ്ങളും ചെയ്തുതന്നിട്ടുണ്ട്. ഇത്തരമൊരു പ്രചാരണം നടക്കാനിടയായ സാഹചര്യം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതെന്നും അതിന്റെ പശ്ചാത്തലമെന്താണെന്നും കൂടുതല്‍ അന്വേഷിക്കുന്നതാണ്'- എന്നാണ് വീഡിയോയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് കുടുംബവും പാര്‍ട്ടിയും ചികിത്സയുമായി മുന്നോട്ടുപോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു'-എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.