തൃശ്ശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ആശുപത്രിയുടെ ഭാഗത്തുനിന്നും സുരക്ഷാവീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സുപ്രണ്ട് ഇന്‍ ചാര്‍ജ്, ആര്‍എംഒ എന്നിവരാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറുമെന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പ്രതി ലൈംഗീകാതിക്രമം നടത്തിയത്. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താത്ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദയാലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.