ഡല്‍ഹി: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെക്കുറിച്ചുളള പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'ആളുകള്‍ മരിക്കുമ്പോള്‍ അവരെക്കുറിച്ച് ദയയോടെ, നല്ലത് സംസാരിക്കണമെന്ന് പഠിപ്പിച്ച ഇന്ത്യയിലാണ് ഞാന്‍ വളര്‍ന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ ഉത്തരവാദിയായിരുന്ന പര്‍വേസ് മുഷറഫ് ഇന്ത്യയുടെ ശത്രുവായിരുന്നു. എന്നാല്‍ അദ്ദേഹം സ്വന്തം താല്‍പ്പര്യത്തില്‍ 2002-2007 കാലത്ത് സമാധാനത്തിനായി പ്രവര്‍ത്തിച്ചു. അദ്ദേഹം നമ്മുടെ സുഹൃത്തായിരുന്നില്ല. എന്നാല്‍, തന്ത്രപരമായ ചിന്തയുളള നേതാവായിരുന്നു.'- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പര്‍വേസ് മുഷറഫിനോട് വെറുപ്പായിരുന്നെങ്കില്‍, എന്തുകൊണ്ട് 2003-ല്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുകയും 2004-ല്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തത്? അന്ന് നിങ്ങള്‍ അദ്ദേഹത്തെ സമാധാനത്തിന്റെ പങ്കാളിയായി കണ്ടില്ലേ എന്നും ശശി തരൂര്‍ ചോദിച്ചു.
ഒരിക്കല്‍ ഇന്ത്യയുടെ ശത്രുവായിരുന്ന പര്‍വേസ് 2002-2007 കാലത്ത് സമാധാനത്തിന്റെ യഥാര്‍ത്ഥ ശക്തിയായി എന്നായിരുന്നു ശശി തരൂര്‍ അനുശോചനം രേഖപ്പെടുത്തിയുളള ട്വീറ്റില്‍ പറഞ്ഞത്. 'പര്‍വേസ് മുഷറഫ്, മുന്‍ പാക് പ്രസിഡന്റ് അപൂര്‍വ്വ രോഗത്താല്‍ അന്തരിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ അചഞ്ചല ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലത്ത് സമാധാനത്തിന്റെ യഥാര്‍ത്ഥ ശക്തിയായി. ആ സമയത്ത് ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. തന്ത്രപരമായ ചിന്തയുളള മിടുക്കനായ നേതാവായിരുന്നു അദ്ദേഹം'-എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശശി തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപി നേതാവായ ഷെഹ്‌സാദ് പൂനാവാലയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ ശില്‍പ്പിയും സ്വേഛാധിപതിയുമായ പര്‍വേസ് മുഷറഫ്, താലിബാനെയും ബിന്‍ ലാദനെയും സഹോദരന്മാരെന്ന് വിശേഷിപ്പിച്ച, സ്വന്തം സൈനികരുടെ മൃതശരീരങ്ങള്‍ പോലും ഏറ്റെടുക്കാന്‍ വിസമ്മതിച്ചയാളെ കോണ്‍ഗ്രസ് വാഴ്ത്തുകയാണ് എന്നാണ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞത്. ഒരുപാട് ജീവനുകള്‍ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെപ്പോലുളളവര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ട് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.