തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. തന്‍റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും അക്രമിക്കപ്പെട്ട നടിയെ മകളെ പോലെത്തന്നെയാണ് കാണുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തന്‍റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് നടന്‍ ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞത്. സത്യം അറിയാതെ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ദിലീപാണ് നടിക്കെതിരെ ആക്രമണം നടത്തിയതെന്ന് തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കും. ആക്രമിക്കപ്പെട്ട നടിയെ മകളെപ്പോലെയാണ് കാണുന്നത്. സ്ത്രീ സമത്വം ആവശ്യപ്പെടുന്നത് സ്ത്രീ പുരുഷനും എത്രയോ മുകളിലാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യു സി സിയെന്ന സംഘടന രൂപീകരിക്കുന്നത്. ഈ സംഘടന ഇല്ലായിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട വിഷയം സമൂഹത്തില്‍ ചര്‍ച്ചയാകുകയും നിയമപോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ഈ സംഘടന ഇല്ലായിരുന്നുവെങ്കില്‍ ആക്രമിക്കപ്പെട്ട നടിക്ക് കുറച്ചധികം പിന്തുണ സിനിമാമേഖലയില്‍ നിന്നും ലഭിക്കുമായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഇന്ദ്രന്സിന്‍റെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.