പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പല്ലുന്തിയത് അയോഗ്യതയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്ര ഗോത്രവര്‍ഗ/ ആദിവാസി കാര്യ മന്ത്രാലയം വ്യക്തമാക്കി. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പി എസ് സി ഒരു സ്വതന്ത്ര്യ ഭരണഘടനാ സ്ഥാപനമായതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും ഒരുപ്രാവശ്യത്തേക്ക് ഇളവുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗോത്രവര്‍ഗ ആദിവാസി കാര്യമന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞു.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലുളള മുത്തു എന്ന യുവാവിനാണ് പല്ല് ഉന്തിയതിന്റെ പേരില്‍ പി എസ് സി ജോലി നിഷേധിച്ചത്. വനംവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിന് അഭിമുഖം വരെ എത്തിയതിനുശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുളള പി എസ് സിയുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായാണ് മുത്തു അഭിമുഖത്തിന് പോയത്. അതിനുമുന്‍പ് ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ ഉന്തിയ പല്ലുണ്ടെന്ന് പ്രത്യേകം രേഖപ്പെടുത്തുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില പ്രത്യേക തസ്തികകളിലേക്കുളള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പി എസ് സി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഉന്തിയ പല്ലും കോമ്പല്ലുമെല്ലാം അയോഗ്യതയ്ക്കുളള ഘടകങ്ങളാണ് എന്നാണ് അധികൃതര്‍ പറഞ്ഞത്. ചെറുപ്രായത്തിലുണ്ടായ വീഴ്ച്ചയെത്തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടായത്. പണമില്ലാത്തതിനാലാണ് ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കാതിരുന്നതെന്ന് മുത്തു പറഞ്ഞിരുന്നു.