കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും. ഈ മാസം 16- നാണ് വീണ്ടും വിസ്തരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ 34- മത്തെ സാക്ഷിയാണ് മഞ്ജു വാര്യര്‍. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
പ്രതിഭാഗം അഭിഭാക്ഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും അതിനാല്‍ അവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയില്ല. രണ്ടുവര്‍ഷമായി വിചാരണ നീളുന്ന കേസ് ഫെബ്രുവരിയില്‍ വിധിപറയുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം മാറ്റിവെച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നും അന്തിമഅനുമതിയാകാത്തതിനെ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കാനിരുന്ന വിസ്താരം മാറ്റിയത്. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കുന്നത്.