ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗാസിയാബാദിലെ പ്രത്യേക കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈയില്‍ നടന്നതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. അതിനാല്‍ കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണ അയ്യൂബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എവിടെവെച്ചാണ് നടന്നതെന്ന് വിചാരണ വേളയിലാണ് തീര്‍പ്പാക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വി. രാമസുബ്രമണ്യൻ, ജെ.ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് റാണ അയ്യൂബ് സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ലെന്നും പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് തുക മാറ്റിയെന്നുമാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളുമാണ് തന്നെ ബിജെപിയുടെ കണ്ണിലെ കരടാക്കിയതെന്ന് സംഭവവുമായി ബന്ധപ്പെട്ട് റാണ അയ്യൂബ് നേരത്തെ ആരോപിച്ചിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും റാണാ അയ്യൂബ് തുറന്നടിച്ചു.