വാഷിംഗ്‌ടണ്‍: അമേരിക്ക ആരെയും വണങ്ങില്ലെന്നും ചൈന രാജ്യത്തിന്‍റെ പരമാധികാരത്തിന് ഭീഷണിയായാല്‍ തിരിച്ചടിക്കുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയുടെ ചാര ബലൂണുകള്‍ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാരബലൂണ്‍ ബൈഡന്‍റെ നിര്‍ദ്ദേശപ്രകാരം സൈന്യം വെടിവെച്ചുവീഴ്ത്തിയിരുന്നു. യു എസിന്‍റെ ഈ നീക്കത്തിനെതിരെ ചൈന ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. അമേരിക്ക ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ചൈന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
ചൈന നടത്തിയത് ചാരപ്രവര്‍ത്തിയാണ്. ബലൂണിന്‍റെ അവശിഷ്ടങ്ങള്‍ ചൈനങ്ങള്‍ക്ക് ഒരിക്കലും കൈമാറില്ലെന്നും യു എസിനെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലത്ത് വഷളായ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് ബലൂണ്‍ യു എസിലെത്തിയത്. ചാരബലൂൺ സംഭവത്തെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് സന്ദർശനം റദ്ദാക്കിയിരുന്നു.
അതേസമയം, കൊറോണ വൈറസിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും ബൈഡന്‍ സ്റ്റേറ്റ് ഓഫ് യൂണിയൻ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയിലെ സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാല്‍ ഇനി ഒരിക്കലും നമുക്ക് അത്തരം സാഹചര്യങ്ങളിലേക്ക് തിരിച്ചുപോകേണ്ടി വരില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.